അർത്ഥപഠനവും പോഷണവും

ഗെമ്മ ഗോർഗ (1968-)

ഇല മണ്ണിലേക്ക് വീണ് ദ്രവിച്ചുവിഘടിച്ച്
ചെറിയ അർത്ഥങ്ങളാകുന്നു— 
ഈർപ്പം, നിറം, പാളി, ഓക്സിജൻ, ചൂട്, വെളിച്ചം;
ഒരാൾ അതിൻ്റെ മുഴുവൻ പേര് ഒരു അപരിചിതനോട്
ഉച്ചരിക്കുന്നമട്ടിൽ: കാർ-ബൺ-ഡൈ-ഓക്‌സ്-സൈഡ്.

മുന്നോട്ടുള്ള പോക്കിൽ ഒന്നും നഷ്ടമാകുന്നില്ല,
രാത്രിമഴയുമൊത്തുള്ള അതിൻ്റെ സംസാരമായാലും
കിളികളിൽ നിന്നുള്ള പറക്കലിൻ്റെ പാഠമായാലും:
അതെല്ലാം ദ്രവിച്ചു ചെറുഘടകങ്ങളാകുകയും
ഉറുമ്പുകളും കാടിൻ്റെ നിശബ്ദവായയും
നേരെയതിനെ സ്വാംശീകരിക്കുകയും ചെയ്യുന്നു.

അതുകൊണ്ടാണ് കാറ്റിൻ്റെ ഭാഷയ്ക്കും
ഭൂമിയ്ക്കടിയിൽ വന്നു സംസാരിക്കാനാകുന്നത്.
അതുകൊണ്ടാണ് പുഴുക്കൾ 
ചിറകുകളുടുത്ത്  നോക്കുന്നതും 
പറന്നകലുന്നതും ശലഭമാകുന്നതും.

സകലതിലും കാര്യമുണ്ട്.

എല്ലാം പറക്കലിലേക്ക് രൂപാന്തരപ്പെട്ടിരിക്കുന്നു
കേവലമൊരു ഇല മണ്ണിലേക്ക് വീഴുമ്പോൾ.

'Semantics and Nutrition' by Gemma Gorga

വാചകം

തദേവുഷ് ഡബ്രോവ്സ്കി (1979-)

ഉണരുമ്പോൾ തടവറയിലാണെന്നു വരികയും നിങ്ങൾക്കറിയാത്ത ഭാഷയിലെഴുതിയ ഒരു വാചകമുള്ള തുണ്ടുകടലാസ്സ് കീശയിൽ കണ്ടെത്തുകയും ചെയ്യുന്ന പോലെയാകാം അത്.

ആ വാചകം നിങ്ങളുടെ ജീവിതത്തിലേക്കുള്ള താക്കോലാണെന്നു നിങ്ങളുറപ്പിക്കുന്നു. തടവറയുടെ താക്കോലും അതുതന്നെ.

അതിൻ്റെ അർത്ഥമറിയാൻ നിങ്ങൾ വർഷങ്ങളോളം ചെലവഴിക്കുന്നു, അങ്ങനെ ഒടുവിൽ നിങ്ങളത് മനസ്സിലാക്കുന്നു. എന്നാൽ മനസ്സിലാക്കിയിരുന്നത് തെറ്റായിരുന്നെന്ന് പിന്നീട് തിരിച്ചറിയുന്നു. അതിൻ്റെ അർത്ഥം തീർത്തും മറ്റൊന്നായിരുന്നു. അങ്ങനെ നിങ്ങൾക്കു രണ്ട് വാചകങ്ങളുണ്ടാകുന്നു.

പിന്നെയത് മൂന്നും നാലും പത്തുമായി പെരുകുന്നു, അവവെച്ചു നിങ്ങളൊരു പുതിയ ഭാഷയുണ്ടാക്കുന്നതുവരെ.

ആ ഭാഷയിൽ നിങ്ങളുടെ ജീവിതം നിങ്ങൾ നോവലായി എഴുതുന്നു. തടവറ തുറന്നുകിടക്കുകയായിരുന്നെന്ന കാര്യം പ്രായമാകുമ്പോഴാണ് നിങ്ങൾ ശ്രദ്ധിക്കുന്നത്. 

നിങ്ങൾ പുറംലോകത്തേക്കിറങ്ങുന്നു. അതിൻ്റെ നീളവും വീതിയും നടന്നെടുക്കുന്നു, നിങ്ങൾക്കറിയാത്ത ഭാഷയിലെ ആ ഒരൊറ്റ വാചകത്തിനായി ആഗ്രഹിച്ചുകൊണ്ട്, ഒരു വന്മരത്തിൻ്റെ തണൽ വരെ.

'Sentence' by Tadeusz Dabrowski from The New Yorker (July 22, 2019, Issue)

ഞാനെൻ്റെ കാൽപ്പാടുകൾ പെറുക്കിയെടുക്കുന്നു

വാസിൽ ഹൊളൊബൊറൊഡ്കൊ (1945-)

എൻ്റെ കാൽപ്പാടുകൾ
പെറുക്കിയെടുക്കാനായി ഞാൻ നിന്നു,
കാണുന്നവർ കരുതിയേക്കും
ഞാൻ കൂണുകളോ ഔഷധച്ചെടികളോ
പൂക്കളോ ശേഖരിക്കുകയാണെന്ന്,
എന്നാൽ അല്ല — ഞാൻ ശേഖരിക്കുന്നത്
എൻ്റെ കാൽപ്പാടുകളാണ്.
വർഷങ്ങളായുള്ള എൻ്റെ നടത്തം,
അതിൻ്റെ അടയാളങ്ങളെങ്ങുമുണ്ട്:
പുൽമേട്ടിൽ ആടുകളെ മേയ്ക്കുമ്പോൾ
ഞാൻ വിട്ടുപോന്ന കാൽപ്പാടുകളാണിത്,
ഇവിടെയിതാ ഞാൻ സ്കൂളിലേക്ക്
പോയിരുന്ന വഴി,
ഇവയാകട്ടെ ജോലിക്ക് പോകുന്ന
സമയത്തെ എൻ്റെ കാൽപ്പാടുകളാണ്.

"ഞാനെൻ്റെ കാൽപ്പാടുകൾ
ശേഖരിക്കുകയാണ്; അങ്ങനെയാകുമ്പോൾ
അന്യരാരും അവയെ ചവിട്ടിത്താഴ്ത്തില്ലല്ലോ,"
ചോദിക്കുന്നവരോടൊക്കെ ഞാനിത് പറയുന്നു.

(വെളിപാട്: കാൽപ്പാട് ഒരു സൂചകമാണ്;
കഴിഞ്ഞകാലത്തിൽ വേരാഴ്ത്തിയ എന്തിൻ്റെയോ)

എൻ്റെ മനസ്സിൽ,
അതിൻ്റെ താളുകൾക്കിടയിൽ
കാൽപ്പാടുകൾക്ക് അടിവഴുതുന്നു —
ഇപ്പോൾ എപ്പോഴൊക്കെ ഞാനൊരു
പുസ്തകം വായിക്കുന്നോ അപ്പോഴൊക്കെ
പഴയ കാൽപ്പാടിൽ ചെന്നുതട്ടുന്നു:
ഏറെനേരമായി ഞാനത് വായിക്കുന്നു,
കുഞ്ഞായിരുന്നപ്പോൾ ഞാൻ വിട്ടുപോന്ന
കാൽപ്പാടുകൾ ചെറിമരത്തിൻ്റെ
കീഴിലൂടെ നടക്കുന്നു.

അതുവരെയുള്ള കാൽപ്പാടുകളെല്ലാം ചേർന്ന്
എല്ലാ കാൽപ്പാടുകളുടെയും
ഹെർബേറിയമായ പുസ്തകങ്ങൾ—
അവ ഞാൻ ഒരൊറ്റ നിരയായി നിർത്തിയാലും
ആ വഴി എന്നെ വീട്ടിലേക്ക് നയിക്കില്ല.

'I Pick up my Footprints' (Збирання Своїх Слідів) by Vasyl Holoborodko

ഒരുനോക്ക്

ഏഡ ലിമോൺ (1976-)

ഞങ്ങളുടെ ഒടുവിലത്തെ പൂച്ച കുളിമുറിയിൽ
എനിക്കരികിൽ വന്നു മുരളുന്നു,
തൊടാതിരുന്നാലും അവൾ മുരളുന്നു.
മറ്റാരുമില്ല അവളെ നോക്കാനെന്നാകുന്ന
സമയങ്ങളിൽ അവളെയെനിക്ക്
കൈയ്യിലെടുക്കാനാകും.
അവൾ എന്റെ ഭർത്താവിന്റെ
മുൻകാമുകിയുടേതായിരുന്നു,
അവരിപ്പോൾ ഈ ലോകത്തില്ല.
ചില രാത്രികളിൽ ഞാൻ
അവളെ തൊടുമ്പോൾ അവൾക്ക് 
അനുഭവപ്പെട്ടിരുന്നത് എന്നെയാണോ 
അതോ അവൾ പഴയ ഉടമയെ 
ഓർമ്മിക്കുകയാണോ
എന്ന സംശയമെനിക്കുണ്ടാകും,
ഇത് ഞാൻ അവനോട് പറഞ്ഞിരുന്നില്ല.
അവളൊരു പഴയതരം പൂച്ചയായിരുന്നു,
പരുപരുത്ത തരത്തിലുള്ളത്.
ഞങ്ങൾ മാത്രമായൊരു നേരത്ത്
ആ ഒഴിഞ്ഞ വീട്ടിൽ തൊണ്ടകീറും
വിധത്തിൽ ഞാനൊരു പാട്ടുപാടി
അവളപ്പോൾ മ്യാവൂ പറയാനും
കുഞ്ഞിനെപ്പോലെ കരയാനും തുടങ്ങി
മുമ്പ് ഞങ്ങളിങ്ങനെ ചെയ്തിട്ടുണ്ടെന്നമട്ടിൽ;
എന്നാൽ ഞങ്ങൾ ഒരിക്കലും
അങ്ങനെ ചെയ്തിട്ടുണ്ടായിരുന്നില്ല.

'Glimpse' by Ada Limón from The Hurting Kind: Poems

ശൈത്യകാലത്തെ കിളികൾ

കിർമെൻ ഉറിബെ (1970-)

മഞ്ഞിൽ കുടുങ്ങിയ കിളികളെ
രക്ഷിച്ചെടുക്കലായിരുന്നു
ശൈത്യകാലത്തെ ഞങ്ങളുടെ ദൗത്യം.

കരിങ്കടലിനോട് ചേർന്ന തീരത്ത്
പറ്റിച്ചേർന്നുകിടക്കുകയായിരുന്നു മിക്കതും,
ആ കിളികൾക്കും കറുത്ത നിറമായിരുന്നു.
അവയുടെ അഭയസ്ഥാനങ്ങളിൽ നിന്നും
ഞങ്ങൾ അവയെ എടുത്തു കീശയിലാക്കി
വീട്ടിലേക്കു കൊണ്ടുവരുമായിരുന്നു,
ആ കുഞ്ഞിക്കിളികൾ ഞങ്ങളുടെ
കുഞ്ഞിക്കൈകളിൽ ഒതുങ്ങി.

ഞങ്ങൾ അവയെ അടുപ്പിൻ്റെ ചൂടേൽപ്പിക്കും.
എന്നാൽ, രണ്ടോ മൂന്നോ മണിക്കൂറിൽ
അവ മരിക്കുമായിരുന്നു.
എന്തുകൊണ്ടെന്ന് ഞങ്ങൾ അറിഞ്ഞില്ല.
എന്തുകൊണ്ടാകും അവയ്ക്ക് ആ ദുർവിധി.
റൊട്ടിയുടെ ചെറുകഷ്ണങ്ങൾ പാലിൽ മുക്കി
വായിൽ വെച്ചു കൊടുക്കുമായിരുന്നു,
സ്കാർഫുകൊണ്ട് മെത്തയുമൊരുക്കുമായിരുന്നു.
അതൊന്നും ഗുണം ചെയ്തില്ല,
അവ മരിച്ചുകൊണ്ടിരുന്നു.

മേലിൽ ഒരൊറ്റ കിളിയെപ്പോലും
വീട്ടിലേക്കു കൊണ്ടുവന്നുപോകരുതെന്നും
പറഞ്ഞ് മുതിർന്നവർ ദേഷ്യപ്പെട്ടു,
ചൂടുകൂടി ചാവുകയാണ് അവയെല്ലാം,
പ്രകൃതിയ്ക്കറിയാം എന്തുവേണമെന്ന്
വസന്തം വരുന്നത് അതിൻ്റെ
കിളികളുമൊത്താണെന്ന് അവർ പറഞ്ഞു.

ഒരുവേള ഞങ്ങൾ ചിന്തിച്ചു,
അവർ പറഞ്ഞത് ശരിയായിരിക്കും.

എന്നിരുന്നാലും, അടുത്ത ദിവസവും
കിളികളെ രക്ഷിക്കാനായി ഞങ്ങൾ
തീരത്തേക്ക് ചെന്നു, എന്തുചെയ്താലും
അത് കടലിലെ മഞ്ഞുപോലെ
നിഷ്ഫലമെന്ന് അറിയുമായിരുന്നിട്ടും.

കിളികൾ മരിച്ചുകൊണ്ടേയിരുന്നു,
കിളികളുടെ ജീവനെടുത്തുകൊണ്ടേയിരുന്നു.

“Birds in Winter” by Kirmen Uribe from Meanwhile Take My Hand