ഒരാൾക്ക് അയാളുടെ ജീവിതത്തിൽ

യഹൂദ അമിഹായ് (1924-2000)

ഒരാൾക്ക് അയാളുടെ ജീവിതത്തിൽ
എല്ലാത്തിനും സമയം കണ്ടെത്താൻ സമയമില്ല.
എല്ലാ കാര്യത്തിനുമുള്ള കാലത്തിനായി
ആവശ്യത്തിന് ഋതുക്കളില്ല.
മതഗ്രന്ഥങ്ങൾ അക്കാര്യത്തിൽ
തെറ്റായിരുന്നു.

ഒരേ നിമിഷം തന്നെ ഒരാൾക്ക്
സ്നേഹിക്കുകയും വെറുക്കുകയും വേണം,
ചിരിക്കുന്ന അതേ കണ്ണുകൾ കൊണ്ട് കരയണം,
കല്ലുകളെടുത്തെറിയുന്ന അതേ കൈകൾ കൊണ്ട്
അവ പെറുക്കിക്കൂട്ടുകയും വേണം,
യുദ്ധത്തിൽ പ്രേമിക്കണം
പ്രേമത്തിൽ യുദ്ധം ചെയ്യണം,
വെറുക്കണം പൊറുക്കണം
ഓർക്കണം മറക്കണം,
ഒരുക്കണം കുഴയ്ക്കണം,
കഴിക്കണം ദഹിപ്പിക്കണം,
ചരിത്രം വർഷങ്ങളെടുത്ത്
വർഷങ്ങൾ കൊണ്ട് ചെയ്യുന്നതെന്തോ
അതെല്ലാം ചെയ്യണം.

അയാൾക്കില്ല സമയം.
നഷ്ടമാകുമ്പോൾ അവൻ തേടുന്നു,
കണ്ടുകിട്ടുമ്പോൾ അവൻ മറക്കുന്നു,
മറക്കുമ്പോൾ അവൻ സ്നേഹിക്കുന്നു,
സ്നേഹിക്കുമ്പോൾ അവൻ
മറക്കാൻ തുടങ്ങുന്നു.

അവന്റേത് പാകംചെന്ന ആത്മാവ്,
യോഗ്യതയൊത്തത്.
അവന്റെ ശരീരം മാത്രം എന്നും
കുട്ടിക്കളി മാറാതെ നിൽക്കും.
അത് ശ്രമിക്കുന്നു, കിട്ടാതെപോകുന്നു,
എല്ലാം താറുമാറാക്കുന്നു, എന്നാൽ
ഒന്നും പഠിക്കുകയില്ല,
സുഖത്തിലും വേദനയിലും
അന്ധനും മദോന്മത്തനുമാകുന്നു.

ശരത്കാലത്തെ അത്തിപോലെ
അവൻ മരിക്കും, ചുളുങ്ങി,
തന്നെത്താൽ നിറഞ്ഞ്, മധുരിച്ച്
ഇലകൾ നിലത്ത് വീണുണങ്ങി.
ഇലയറ്റ ചില്ലകൾ ഒരിടം ചൂണ്ടിക്കാട്ടും
എല്ലാത്തിനും സമയമുള്ള ഒരിടം.
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ