— അന്തോണിയോ മച്ചാദോ (1875-1939)
I
കാമുകി മരിച്ചപ്പോൾ, തന്റെ ഓർമ്മയ്ക്കും
ഒരു തെളിഞ്ഞ പകലിൽ അവൾ തന്നെത്തന്നെ
നോക്കിനിന്ന കണ്ണാടിയ്ക്കുമൊപ്പം
അടച്ചിട്ട വീടിനുള്ളിൽ ജീവിതം
തള്ളിനീക്കാമെന്നയാൾ തീരുമാനിച്ചു.
പിശുക്കന്റെ പെട്ടിയിലെ സ്വർണ്ണം പോലെ
ഇന്നലെകളെ ആ തെളിഞ്ഞ കണ്ണാടിയിൽ
സൂക്ഷിച്ചുവെക്കാം. കാലത്തിന്റെ പോക്ക്
ഇനി തന്നെ ബാധിക്കില്ലെന്നും അയാൾ കരുതി.
II
ഒരു വർഷം കഴിഞ്ഞപ്പോൾ
അയാൾക്കു സംശയമായി:
"എങ്ങനെയായിരുന്നു…
എങ്ങനെയായിരുന്നു അവളുടെ കണ്ണുകൾ"
"തവിട്ടുനിറമോ കറുപ്പോ? ഇളം പച്ചയോ?
അതോ ചാരനിറമോ?"
"എങ്ങനെയായിരുന്നവ? ദൈവമേ,
ഞാനത് ഓർക്കുന്നില്ലല്ലോ"
III
വസന്തത്തിലൊരുനാൾ
അയാൾ തെരുവിലേക്കിറങ്ങി,
ഇരട്ടിച്ച ദുഃഖവും അടച്ചിട്ട ഹൃദയവുമായി
മൗനിയായി ചുറ്റിനടന്നു.
ഒരു ജനലിന്റെ, നിഴൽവീണ പഴുതിൽ
കണ്ടു—രണ്ട് കണ്ണുകളുടെ തിളക്കം.
തന്റെ കണ്ണുകൾ താഴ്ത്തി അയാൾ നടന്നു...
ആ കണ്ണുകൾ അവളുടേതുപോലെ!
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
